രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, നാളെ ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

Sunday 22 September 2024 4:34 PM IST

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ (സെപ്തംബർ 23) കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്.

ഉയർന്ന ലെവലിൽ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതച്ചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനത്തിൽ സെപ്തംബർ 23 ഓടെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന് മുകളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരളത്തിൽ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്തംബർ 23, 24 തീയതികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

മഞ്ഞ അലർട്ട്

23/09/2024: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

24/09/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.