വെട്ടുകേസിൽ വീട്ടമ്മയ്ക്കും മകനും ആറുമാസം തടവ്
കൊല്ലം: ഗൃഹനാഥനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വീട്ടമ്മയെയും മകനെയും ആറുമാസം തടവിനും അയ്യായിരം രൂപ പിഴയ്ക്കും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് ജഡ്ജി സൂര്യ.എസ്.സുകുമാരൻ ശിക്ഷിച്ചു. അഞ്ചാലുംമൂട് കുപ്പണ മംഗലത്ത് വീട്ടിൽ ലയ, മകൻ ജഗൻ.എൽ.പണിക്കർ എന്നിവരെയാണ് ശിക്ഷിച്ചത്.
2022 സെപ്തംബർ 21ന് വൈകിട്ട് 7.30നായിരുന്നു കേസിനാസ്പദമായ സംഭവം. ലയയും മകനും ചേർന്ന് കുപ്പണ മംഗലത്ത് വീട്ടിൽ എസ്.മനോജ് കുമാർ, മകൻ വിഷ്ണു എന്നിവരെ വെട്ടിപരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.എച്ച്.ഒ ധർമ്മജിത്താണ് കുറ്റപത്രം സമർപ്പിച്ചത്. വിസ്താരം നടക്കുന്നതിനിടെ പ്രധാന തെളിവായ കത്തിയും താക്കോലും മാറ്റി പ്രതികളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന വാദികളുടെ പരാതിയിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്.