'മമ്മൂട്ടി സി പി എം ബന്ധം ഉപേക്ഷിക്കും, താരത്തെ പാർട്ടി മാന്യമായി പരിഗണിച്ചില്ല' ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കൈരളി ടി.വി ചെയർമാൻ മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തങ്ങളുടെ ആവശ്യങ്ങൾക്കായി സി.പി.എം മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേത്തെ മാന്യമായി പരിഗണിച്ചില്ല. ദേശീയതലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അംഗീകാരം നഷ്ടമായത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ-കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്.
എം.എൽ.എമാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. കെ.ടി. ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയെങ്കിലും അവരുടെ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ്
കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും
കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.
സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.
എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.
കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.
പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.