വയനാട് ദുരന്തത്തിൽ കാണാതായവർക്കായി തെരച്ചിൽ പുനഃരാരംഭിക്കണം; ആവശ്യം ശക്തമാക്കി പ്രതിപക്ഷം

Wednesday 02 October 2024 8:55 AM IST

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം. ഉരുൾപൊട്ടലിൽ അകപ്പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാർ വീണ്ടും തെരച്ചിൽ തുടങ്ങണമെന്ന് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെരച്ചിൽ പുനഃരാരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കാനാണ് നീക്കം.

സൂചിപ്പാറ, ആനടികാപ്പ് മേഖലയിൽ തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കൾ ചീഫ് സെക്രട്ടറിയോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ തെരച്ചിലിലാണ് അഞ്ച് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അതിനുശേഷം ആഴ്‌ചകളായി തെരച്ചിൽ തിർത്തിവച്ചിരിക്കുകയാണ്. ഈ സാചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നത്.

മൃതദേഹ ഭാഗമെങ്കിലും ലഭിച്ചാൽ അത് ബന്ധുക്കൾക്ക് നൽകുന്ന ആശ്വാസം സർക്കാർ കണക്കിലെടുക്കമെന്ന് മുസ്ളീം ലീംഗ് പറഞ്ഞു. നിയമസഭ ചേരുമ്പോൾ വിഷയം ഉന്നയിക്കും. തെരച്ചിൽ തുടർന്നില്ലെങ്കിൽ സമരം ആരംഭിക്കാൻ മടിയില്ലെന്നും മുസ്ളീം ലീഗ് വ്യക്തമാക്കി.

മരിച്ചവരെ കണ്ടെത്താൻ സർക്കാർ തെരച്ചിൽ പുനഃരാരംഭിച്ചില്ലെങ്കിൽ ജനകീയ തെരച്ചിൽ നടത്തുമെന്ന് കോൺഗ്രസ് നേതാവും കൽപ്പറ്റ എം എൽ എയുമായ ടി സിദ്ദിഖ് പറഞ്ഞു. മന്ത്രിസഭ ഉപസമിതിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിദ്ദിഖ് വിമർശിച്ചു.