നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Thursday 03 October 2024 10:44 AM IST

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. അപകടത്തിൽ ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം.

മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിന് പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.

അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതോടെ കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് കരുതുന്നത്. മരത്തിലിടിച്ചുകയറിയ കാറിന്റെ മുന്‍ ഭാഗം ഏറക്കുറെ പൂർണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ശക്തിയിൽ ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിശ്ചേദിക്കുകയും വെള്ളം പമ്പ് ചെയ്തും തീ പിടിക്കാനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കി.