പരിസ്ഥിതിലോല മേഖല: തുടർനടപടികൾ തടഞ്ഞു

Saturday 05 October 2024 2:25 AM IST

കൊച്ചി: സംസ്ഥാനത്തെ 131 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയിൽപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അന്തിമമാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്കുകൂടി തടഞ്ഞു. പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം ചോദിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവ് നീട്ടിയത്.

പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജിയാണ് പരിഗണനയിൽ. ജൂലായ് 31നാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം ഇറക്കുമ്പോൾ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളെ കേട്ടുവേണം പരിസ്ഥിതിലോല മേഖലയിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു. ഇതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രദേശത്തിന്റെ വ്യക്തമായ മാപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല തുടങ്ങിയ വീഴ്ചകളും ഉന്നയിച്ചിരുന്നു. കേരള ജൈവവൈവിദ്ധ്യ ബോർഡിന്റെ വെബ്‌സൈറ്റിൽ മാപ്പ് പ്രസിദ്ധീകരിച്ചതായി വിജ്ഞാപനത്തിൽ പറയുന്നുണ്ടെങ്കിലും ലഭ്യമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും കോടതി വിശദീകരണം തേടി. ഹർജി 29ന് പരിഗണിക്കാൻ മാറ്റി.