തലസ്ഥാനത്ത് പ്രതിപക്ഷ മാർച്ചിൽ സംഘർഷം; ഫിറോസും രാഹുലും അറസ്റ്റിൽ

Tuesday 08 October 2024 4:15 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലീസിന്റെ ക്രിമിനൽവൽക്കരണവും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് യുവജനസംഘടനകൾ മാർച്ച് നടത്തിയത്.

മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘ‌ർഷം തടയാൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്. പിണറായിയെ കാവി ഭൂതമെന്ന് പി കെ ഫിറോസ് വിമർശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് റൗണ്ട് ടിയർ ഗ്യാസ് പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിനെയും പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്ത നീക്കിയത്.