ആഗ സല്‍മാനും സെഞ്ച്വറി, പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍, തിരിച്ചടിയുടെ സൂചന നല്‍കി ഇംഗ്ലണ്ടും

Tuesday 08 October 2024 6:51 PM IST

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഒന്നാം ഇന്നിംഗിസില്‍ 556 റണ്‍സ് നേടി എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151) ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് (102) എന്നിവര്‍ക്ക് പുറമേ ആഗ സല്‍മാനും (104) സെഞ്ച്വറി നേടി. സൗദ് ഷക്കീല്‍ (82) റണ്‍സ് നേടി ബാറ്റിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഒലി പോപ്പ് (0) ആണ് പുറത്തായത്. സാക് ക്രൗളി (64*), ജോ റൂട്ട് (32*) എന്നിവരാണ് ക്രീസില്‍.

ഒന്നാം ദിവസത്തെ സ്‌കോറായ 328ന് നാല് എന്ന നിലയില്‍ കളി പുനരാരംഭിച്ച പാകിസ്ഥാന്‍ രണ്ടാം ദിനം അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 228 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. നൈറ്റ് വാച്ച്മാനായി എത്തിയ നസീം ഷാ (33) ആണ് ആദ്യം പുറത്തായത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പൂജ്യത്തിന് പുറത്തായി. എട്ടാമനായി ക്രീസിലെത്തിയ ആഗ സല്‍മാന്‍ 119 പന്തുകളില്‍ നിന്ന് പത്ത് ഫോറും മൂന്ന് സിക്‌സും സഹിതമാണ് 104 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ഷഹീന്‍ ഷാ അഫ്രീദി 26 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ജാക് ലീച്ച് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി, ഗസ് അറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാര്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ക്രിസ് വോക്‌സ്, ഷൊയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നസീം ഷായുടെ പന്തില്‍ ആമിര്‍ ജമാലിന് ക്യാച്ച് നല്‍കിയാണ് പോപ്പ് പുറത്തായത്. 64 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് ക്രൗളി 64 റണ്‍സ് നേടി ബാറ്റിംഗ് തുടരുന്നത്.