'സ്‌പോട്ട് ബുക്കിംഗ് വിവാദം സുവർണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയും'; ദേവസ്വം ബോർഡ് പ്രസിഡന്റ്

Monday 14 October 2024 11:27 AM IST

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗ് വിവാദം സുവർണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്വൽ ക്യൂവുമായി മുന്നോട്ട് പോകും. എന്നാൽ, ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പ് നൽകുന്നു. വെർച്വൽ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് ആത്മാർത്ഥത ഇല്ലായ്‌മയാണ്. അത് രാഷ്‌ട്രീയ താൽപ്പര്യം ആണ്. താൻ വിശ്വാസിയായ ബോർഡ് പ്രസിഡന്റ് ആണ്. വിശ്വാസികൾക്കൊപ്പം ദേവസ്വം ബോർഡ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി എസ് പ്രശാന്തിന്റെ വാക്കുകൾ:

ദേവസ്വം ബോർഡിന് തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് 14 തീരുമാനങ്ങളെടുത്തു. അതിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ്. സിപിഐ അടക്കം ഉയർത്തിയ ആശങ്ക പരിശോധിക്കും. ഇപ്പോഴുള്ള തീരുമാനം അവസാന വാക്കല്ല.

ഉത്തരവാദിത്തത്തിൽ നിന്ന് ദേവസ്വം ഒളിച്ചോടുന്നില്ല. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് ഒവിവാക്കിയത് സുവർണാവസരമായി കാണുന്നവർക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുത്. ഒരു തീർത്ഥാടകനും മടങ്ങിപ്പോകേണ്ടി വരില്ല. ആ ഉറപ്പ് നൽകുന്നു.