പാകിസ്ഥാൻ തോറ്റു, ഇന്ത്യ പുറത്ത് ന്യൂസിലാൻഡ് സെമിയിൽ
ദുബായ്: ഇന്ത്യയക്ക് കൂടി നിർണായകമായിരുന്ന ട്വന്റി-20 വനിതാ ലോകകപ്പിലെ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ പാകിസ്ഥാനെതിരെ 54 റൺസിന്റെ ജയം നേടി ന്യൂസിൻഡ് സെമി ഫൈനലിലെത്തി. ഇന്ത്യയും പാകിസ്ഥാനും സെമി കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 11.4 ഓവറിൽ 56 റൺസിന് ഓൾഔട്ടാവുകയായിരുന്നു. പാകിസ്ഥാൻ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ.
ക്യാപ്ടൻ ഫാത്തിമ സന (21), മുനീബ അലി (15) എന്നിവർക്ക് മാത്രമാണ് പാക്ക് ബാറ്റർമാരിൽ രണ്ടക്കം കാണാനായുള്ളൂ. കിവീസിനായി അമേലിയ കർ 3 വിക്കറ്റ് വീഴ്ത്തി.
കൈവിട്ടത് 8 ക്യാച്ചുകൾ നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ടീമിന്റെ റണ്ണൊഴുക്ക് പാക് ക്യാപ്ടൻ ഫാത്തിമ സന സ്പിന്നർമാരെക്കൊണ്ട് തടയുകയായിരുന്നു. അതേസമയം ഫീൽഡിംഗിൽ വലിയ പിഴവുകൾ വരുത്തിയ പാകിസ്ഥാൻ ഫീൽഡർമാർ എട്ടോളം അനായാസ ക്യാച്ചുകളാണ് നിലത്തിട്ടത്. 28 റൺസെടുത്ത ഓപ്പണർ സൂസി ബേറ്റ്സാണ് ന്യൂസിലൻഡിന്റ ടോപ് സ്കോറർ. ബ്രൂക്ക് ഹല്ലിഡേ (22),സോഫി ഡിവൈൻ (19) എന്നിവരും ഭേദപ്പട്ട പ്രകടനം കാഴ്ചവച്ചു. പാകിസ്ഥാനായി നഷാര സന്ധു 3 വിക്കറ്റുകൾ വീഴ്ത്തി.