ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ മാറിയേക്കും; ദേവേന്ദ്ര കുമാർ ജോഷി പരിഗണനയിൽ

Thursday 17 October 2024 11:22 AM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണ‌ർ പദവികളിൽ അഴിച്ചുപണിക്ക് സാദ്ധ്യത. കേരളം, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവർണർ സ്ഥാനമോ മറ്റൊരു പദവിയോ നൽകുമെന്ന് സൂചനയുണ്ട്. നിലവിൽ ആന്റമാൻ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്റെയോ ജമ്മു കാശ്‌മീരിന്റെയോ ചുമതല നൽകിയേക്കും. നാവികസേന മുൻ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാർ ജോഷി.

ജമ്മു കാശ്‌മീരിൽ നാല് വർഷത്തിലേറെയായി ലഫ്. ഗവർണർ മനോജ് സിൻഹയ്‌ക്കായിരുന്നു ഭരണചുമതല. ജമ്മു കാശ്‌മീരിൽ രാം മാധവ് പുതിയതായി ചുമതലയേൽക്കുമെന്നാണ് സൂചനകൾ. ബിജെപിയുടെ മുൻ ദേശീയ സെക്രട്ടറി ആണ് രാം മാധവ്. ആനന്ദിബെൻ പട്ടേൽ അഞ്ച് വർഷത്തിലേറെയായി ഉത്തർപ്രദേശ് ഗവർണർ ആയി പ്രവർത്തിക്കുകയാണ്. ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി എന്നിവർ മൂന്ന് വർഷം വീതം ഒരേ പദവിയിലാണുള്ളത്. ഇതിലും മാറ്റമുണ്ടായേക്കും.

ജമ്മു കാശ്‌മീരിലെയും ഹരിയാനയിലെയും പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്‌ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.