'വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നൽകി'; നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർക്കും പങ്കെന്ന് ആരോപണം

Friday 18 October 2024 11:34 AM IST

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനൻ. കണ്ണൂർ കളക്‌ടർ അരുൺ കെ വിജയനാണ് പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും മോഹനൻ പറഞ്ഞു. കളക്‌ടർക്കെതിരെ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

'ജില്ലാ കളക്‌ടറാണ് യാത്രയയപ്പ് യോഗം നടത്താൻ തീരുമാനിച്ചത്. നവീൻ ബാബുവിന് ആ യോഗം നടത്തുന്നതിൽ യോജിപ്പില്ലായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുകയല്ലല്ലോ അതിനാൽ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീനിന്റെ നിലപാട്. അത് കേൾക്കാൻ തയ്യാറാകാതിരുന്ന കളക്‌ടർ രാവിലെ യാത്രയയപ്പ് സമ്മേളനം വയ്‌ക്കുകയായിരുന്നു. പിന്നീട് കളക്‌ടർ തന്നെ ഇടപെട്ട് പരിപാടി ഉച്ചയ്‌ക്ക് ശേഷമാക്കി മാറ്റി. രാവിലെ പങ്കെടുക്കാൻ കളക്‌ടർക്കും നവീനിനും അസൗകര്യങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെയാണ് സമയം മാറ്റിയത് ', മോഹനൻ പറഞ്ഞു.

' ആരുടെ നിർദേശപ്രകാരമാണ് കളക്‌ടർ സമയം മാറ്റിയതെന്നാണ് അറിയേണ്ടത്. മാത്രമല്ല, വൈകിട്ട് യോഗം നടക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടറാണ്. ദിവ്യയ്‌ക്ക് രാവിലെ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് കളക്‌ടർ ഉച്ചയ്‌ക്ക് പരിപാടി മാറ്റിയത്. ആരോ ഇതിന് പിന്നിലുണ്ട്. അതിൽ കളക്‌ടർക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു തന്നെ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കളക്‌ടറെ മാറ്റിയാൽ മാത്രം പോര, നിയമനടപടിയും സ്വീകരിക്കണം ', മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.