'പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും'; പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യുമെന്ന് കെ മുരളീധരൻ

Monday 21 October 2024 10:36 AM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പരോക്ഷമായി കോൺഗ്രസ് നേതാവ് കെ മുരളീധരനെ പാർട്ടിയിലേക്ക് ക്ഷണിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരൻ. കെ സുരേന്ദ്രന്റെ പ്രസ്‌താവന തമാശയാണെന്നും താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ സംഭവങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മുരളീധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രൻ ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. ആട്ടുംതുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. മുരളീധരനോട് സഹതാപമേയുള്ളൂ. സ്വന്തം അമ്മയെ അപമാനിച്ച ആൾക്കായി അദ്ദേഹം വോട്ട് ചോദിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

'പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പി വി അൻവർ വയനാട്ടിൽ സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് അഞ്ച് ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവർ കത്ത് കൊടുത്തില്ല. വയനാട് പ്രചരണത്തിന് പോകും. പാലക്കാട്,​ ചേലക്കരയിലും പ്രചരണത്തിന് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് തരാമെന്ന് പറഞ്ഞാലും വാങ്ങും. പ്രശ്നങ്ങൾ 23ന് ശേഷം ചർച്ച ചെയ്യും',​- കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.