'ശബരിമലയിൽ വെെദ്യുതി മുടങ്ങിയത് ഇടിമിന്നലേറ്റ്'; 40 മിനിറ്റിനുള്ളിൽ പരിഹാരം കണ്ടെന്ന് ദേവസ്വം ബോർഡ്

Tuesday 22 October 2024 5:17 PM IST

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാതയിൽ വെെദ്യുതി മുടങ്ങിയത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കാനുള്ള പരിശ്രമത്തിലാണെന്നും ചെറിയ പിഴവുകൾ സ്വഭാവികമാണെന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം. ശബരിമലയിൽ തുലാമസ പൂജയ്ക്ക് നട തുറന്നപ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ ആളുകളാണ് ഇത്തവണ എത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'വനത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. ചെറിയ പ്രശ്നങ്ങൾ പോലും വലുതായി കാണിക്കരുത്. ശബരിമലയിൽ ഇടിമിന്നലേറ്റാണ് വെെദ്യുതി ബന്ധം നിലച്ചത്. സംഭവം നടന്ന് 45 മിനിട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നു. വെർച്വൽ ക്യൂ വഴിയും അതില്ലാതെ വരുന്നവർക്കും ദർശനം ലഭിക്കും. സ്‌പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി അതും ഇപ്പോൾ പരിഹരിച്ചു. നവംബർ 10 ഓടെ എല്ലാവിധ ക്രമീകരണങ്ങളും പൂർത്തീകരിക്കാനാവും.

കഴിഞ്ഞ തവണ പമ്പയിൽ മൂന്ന് നടപന്തലേ ഉണ്ടായിരുന്നുള്ളൂ. 1500 പേർക്ക് മാത്രം വരിനിൽക്കാൻ പറ്റുന്ന പന്തലിൽ ആളുകൾ കൂടിയപ്പോൾ പ്രശ്നമായി. എന്നാൽ അതിന് പരിഹാരമായി നാല് നടപന്തലിന്റെ കൂടി നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാൽ ഏഴ് നടപന്തലാകും. ഏതാണ്ട് 3500 പേർക്ക് വരെ വരിനിൽക്കാൻ സാധിക്കും. പ്രളയത്തിൽ ഒലിച്ചുപോയ രാമമൂർത്തി മണ്ഡപത്തിന് പകരം മറ്റൊരു പന്തൽ നിർമിക്കുകയാണ്. അങ്ങനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരമാവധി ശ്രമിക്കുകയാണ്',- പി എസ് പ്രശാന്ത് പറഞ്ഞു.