"മൂവ് ഔട്ട്, മൂവ് ഔട്ട്"; ആംബുലൻസ് യാത്രയെപ്പറ്റി ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ പറഞ്ഞ് സുരേഷ് ഗോപി

Tuesday 29 October 2024 12:52 PM IST

തൃശൂർ: പൂര നഗരിയിൽ ആംബുലൻസിൽ എത്തിയില്ല എന്ന പരാമർശത്തെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാറിനിൽക്കാനാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലത്തെ പരാമർശത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് 'മൂവ് ഔട്ട്, മൂവ് ഔട്ട്' എന്ന് മാത്രമാണ് പറഞ്ഞത്.


പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അന്ന് താൻ പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നുമായിരുന്നു സുരേഷ് ഗോപി ഇന്നലെ പറ‌ഞ്ഞത്. പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം.

'പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം. പൂരം കലക്കൽ സിപിഎമ്മിന് ബൂമറാംഗ് ആകും. പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബിജെപി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കൽ പൊലീസ് അന്വേഷിച്ചാൽ തെളിയില്ല. കെ സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്പിൽ എത്തിയത് ആംബുലൻസിലല്ല', - എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സുരേഷ് ഗോപിയുടെ വാദം തള്ളിയിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണെന്നും റൗണ്ട് വരെ വന്നത് തന്റെ കാറിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുരേഷ് ഗോപി പൂരനഗരിയിൽ ആംബുലൻസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.