കാമുകൻ മാനഭംഗപ്പെടുത്തിയ 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി

Wednesday 30 October 2024 10:12 PM IST

കൊച്ചി: മാനഭംഗത്തിനിരയായ 16കാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭച്ഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ജീവന് ഹാനികരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ ദത്തുനൽകാൻ പെൺകുട്ടിയും മാതാപിതാക്കളും സന്നദ്ധരാണെങ്കിൽ സർക്കാർ അതിനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പെൺകുട്ടിയെ കാമുകനാണ് മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയത്. ഇതിന് ഇയാൾക്കെതിരെ കേസുണ്ട്. ഗർഭം ധരിച്ച വിവരം വൈകിയാണ് അതിജീവിത മനസിലാക്കിയത്. മാനസികവും ശാരീരികവുമായി തളർന്ന പെൺകുട്ടി ഗർഭച്ഛിദ്രത്തിനായി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ആശുപത്രികളെ സമീപിച്ചിരുന്നു. ഗർഭകാലത്തിന്റെ ഈ ഘട്ടത്തിൽ കോടതിയുടെ അനുമതി ആവശ്യമാണെന്ന് അവർ അറിയിച്ചതിനാലാണ് രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചത്.