കേരളത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവർ ഏറെ സൂക്ഷിക്കുക, അക്രമികളുടെ ലക്ഷ്യം മലയാളികൾ

Friday 01 November 2024 10:02 AM IST

ബംഗളൂരു: കേരളത്തിനുപുറത്ത് രാത്രിയാത്ര നടത്തുന്ന മലയാളികൾക്കുനേരെയുളള അതിക്രമങ്ങൾ വീണ്ടും കൂടിവരുന്നു. പ്രത്യേകിച്ചും രാത്രി ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. കവർച്ച തന്നെയാണ് മുഖ്യം.

ഹൈവേകളിലും മറ്റും ആളൊഴിഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുന്ന അക്രമികൾ നൽകാൻ കൂട്ടാക്കാത്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. മനഃപൂർവം അപകടങ്ങൾ ഇണ്ടാക്കി പണം തട്ടുന്ന രീതിയും വ്യാപകമാണ്. ബംഗളൂരുവിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ കൂടുതലും.

കഴിഞ്ഞദിവസം കസവനഹള്ളിയിൽ കാർ തടഞ്ഞുനിറുത്തി നടത്തിയ ആക്രമണത്തിൽ അഞ്ചുവയസുകാരന് പരിക്കേറ്റു. ഐടി രംഗത്ത് ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകൻ സ്റ്റീവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. അനൂപും ഭാര്യയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്.

ഷോപ്പിംഗ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കസവനഹള്ളി ചൂഡസന്ദ്രയിൽ ബൈക്കിലെത്തിയ രണ്ടു പേർ കാർ തടഞ്ഞ് ഗ്ളാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാൾ കാറിന്റെ പിൻഗ്ലാസിലേക്ക് കല്ലെറിഞ്ഞു. ഗ്ലാസ് ചീളുകൾ തെറിച്ചാണ് സ്റ്റീവിന് പരുക്കേറ്റത്.

അനൂപിന്റെ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാളെ രാത്രി കസ്റ്റഡിയിലെടുത്തു. രണ്ടാമൻ ഒളിവിലാണ്‌. നേരത്തേയും ഇത്തരത്തിൽ കവർച്ചയ്ക്ക് ശ്രമിച്ച നിരവധിപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നിട്ടും അതിക്രമങ്ങൾക്ക് കുറവൊന്നും ഇല്ല.