അപ്പർകുട്ടനാട്ടിൽ നെൽവിത തുടങ്ങി
തിരുവല്ല : അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ വിതയ്‌ക്കൽ തുടങ്ങി. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടത്ത് ദീപാവലി നാളിൽ തുടങ്ങിയ വിത്ത് വിതയ്‌ക്കൽ തിങ്കളാഴ്ച പൂർത്തിയാകും. 60 കർഷകർ ചേർന്നാണ് പടവിനകം പാടത്ത് കൃഷിയിറക്കുന്നത്. 105 ഏക്കറുള്ള ഈ പാടത്ത് ജ്യോതി വിത്താണ് കർഷക തൊഴിലാളികളുടെ സഹായത്തോടെ വിതച്ചത്. 120 ദിവസം കൊണ്ട് വിളവെടുക്കാനാകും. പടവിനകം എ, പാണാകേരി, വേളൂർ മുണ്ടകം, വേങ്ങൽ, വേങ്ങൽ ഇരുകര, മേപ്രാൽ എന്നീ പാടശേഖരങ്ങളും വിത കാത്ത് ഒരുങ്ങിയിരിക്കുകയാണ്. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്നത് പെരിങ്ങര പഞ്ചായത്തിലാണ്. ആയിരത്തോളം ഹെക്ടർ പാടം ഉണ്ടെങ്കിലും 910 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. എങ്കിലും ജില്ലയിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്നത് പെരിങ്ങര പഞ്ചായത്തിലാണ്. പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ് ബിജു കുരുവിക്കാട്, സജീവൻ കൈതവന അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തിട്ട എന്നിവരും മറ്റുകർഷകരും നേതൃത്വം നൽകി.
വിത്ത് മുളച്ചില്ലെന്ന്; പരിശോധിക്കും
1 നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ഇത്തവണ ലഭിച്ച നെൽവിത്ത് മുളച്ചില്ലെന്ന് കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് എൻ.എസ്.സി അധികൃതർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. പടവിനകം ബി, പാണാകേരി പാടത്തെ കർഷകരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധിക്കാനായി കൊണ്ടുപോയത്.
2 വിത വൈകാതിരിക്കാൻ അടിയന്തരമായി സ്വകാര്യ ഏജൻസികളുടെ വിത്ത് നേരിട്ട് വാങ്ങിയാണ് കർഷകർ വിതച്ചത്. ഗുണമേന്മ ഇല്ലാത്ത വിത്ത് ആയതിനാൽ മറ്റു ചില പാടത്തെ കർഷകരും ഏജൻസികളുടെ വിത്ത് വാങ്ങിയിട്ടുണ്ട്.
3. വൈകുന്നതിനാൽ എൻ.എസ്.സിയുടെ വിത്ത് ഈ സീസണിൽ വേണ്ടെന്നും വിത്തിന് നൽകിയ പണം തിരികെ വേണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വിതയ്ക്കേണ്ട സമയം അടുത്തിരിക്കെ വിത്ത് സംബന്ധിച്ച ആശങ്ക കർഷകരെ അലട്ടുകയാണ്.
------------
പടവിനകം ബി പാടത്താണ് വിതയ്ക്കൽ തുടങ്ങിയത്. പടവിനകം എ, പാണാകേരി, വേളൂർ മുണ്ടകം, വേങ്ങൽ, വേങ്ങൽ ഇരുകര, മേപ്രാൽ എന്നീ പാടശേഖരങ്ങളും നെൽകൃഷിക്ക് ഒരുക്കിയിട്ടുണ്ട്.
--------------
മികച്ച രീതിയിൽ നെൽകൃഷിയുടെ വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പ്രസാദ് കറുകയിൽ (പാടശേഖര സമിതി കൺവീനർ)