കളക്ടറുടെ കള്ളമൊഴി മുഖ്യമന്ത്രിയെ കണ്ടശേഷം: സതീശൻ

Saturday 02 November 2024 12:59 AM IST

കോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിനെതിരെയുള്ള കളക്ടറുടെ കള്ളമൊഴി മുഖ്യമന്ത്രിയെക്കണ്ട ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദിവ്യ പ്രതിപ്പട്ടികയിൽ വരുമെന്നുറപ്പായപ്പോൾ മുതൽ സി.പി.എമ്മും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അവരെ സംരക്ഷിക്കാൻ പാടുപെടുകയാണ്. അഴിക്കുള്ളിലായപ്പോൾ എങ്ങനെയെങ്കിലും പുറത്തെത്തിക്കാനാണ് കളക്ടറെക്കൊണ്ട് കള്ളമൊഴി പറയിപ്പിച്ചത്. കളക്ടറെ നേരിട്ട് വിളിപ്പിച്ച് മുഖ്യമന്ത്രിയാണ് മൊഴിമാറ്റിച്ചത്.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നതിന് തെളിവാണ് രാഹുൽ മാങ്കൂട്ടത്തിനെതിരായ അപരൻമാർ. അതേസമയം ബി.ജെ.പി, സി.പി.എം സ്ഥാനാർത്ഥിക്കെതിരേയോ തിരിച്ചോ അപരൻമാരെ നിറുത്തിയിട്ടില്ല. ഇതിൽ നിന്ന് വ്യക്തമാണ് അവരുടെ ഒത്തുകളി. സർക്കാരിനെ വിമർശിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.