ശ്രേഷ്ഠ ബാവയ്ക്ക് വിട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ, ഖബറടക്കം അൽപസമയത്തിനകം

Saturday 02 November 2024 3:54 PM IST

കൊച്ചി: യാക്കോബായ സഭയുടെ ആത്മീയ ചൈതന്യവും കരുത്തുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് വിശ്വാസികൾ. ബാവയുടെ വിൽപ്പത്രം വായിച്ചു. ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ആഗ്രഹം. എന്നാൽ സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപ്പത്രത്തിലുണ്ട്.

മൂന്ന് മണിയോടെ കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. അഞ്ചോടെ ചടങ്ങുകൾ പൂർത്തിയാകും. യാക്കോബായ സഭ ആഗോളതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇംഗ്ളണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മമ്മൂട്ടി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

കോതമംഗലത്ത് ചെറിയപള്ളി, മർത്തമറിയം വലിയപള്ളി എന്നിവിടങ്ങളിൽ ഇന്നലെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ ആന്റണി ജോൺ, മോൻസ് ജോസഫ്, പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മൻ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവർ അവിടെ അന്ത്യാഞ്ജലി അർപ്പിച്ചു.

വൈകിട്ട് നാലോടെ പ്രത്യേക ബസിൽ ആരംഭിച്ച വിലാപയാത്ര മൂവാറ്റുപുഴ വഴി രാത്രി വൈകിയാണ് പുത്തൻകുരിശിൽ എത്തിയത്. വഴിനീളെ നൂറുകണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തു നിന്നിരുന്നു.