'അവര്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ'; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ സംഭവിച്ചത്

Tuesday 05 November 2024 9:17 PM IST

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംഭവിച്ചത് ആശങ്കയുണ്ടാക്കുന്ന കണക്കുകളെന്ന് വിലയിരുത്തല്‍. സിപിഎമ്മിന് 2014ല്‍ നിന്ന് 2024ല്‍ എത്തിയപ്പോള്‍ വോട്ട് വിഹിതം കുറയുകയും ഇക്കാലയളവില്‍ ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. ഏഴ് ശതമാനം വോട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഒരു ദശകത്തിനിടെ നഷ്ടമായിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന്റെ വോട്ട് വിഹിതം 40.42 ശതമാനമായിരുന്നു. സിപിഎമ്മിന് അഞ്ച് സീറ്റില്‍ വിജയിക്കാനും ഇടത് മുന്നണിക്ക് എട്ട് സീറ്റില്‍ വിജയിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ 2024ല്‍ വെറും 33.35 ശതമാനമായി കുറഞ്ഞു പാര്‍ട്ടിയുടെ വോട്ട് വിഹിതം. ഏഴ് ശതമാനത്തോളം വോട്ട് കുറഞ്ഞിരിക്കുന്നത് ഇക്കാലയളവിലാണ്. 2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജയിക്കാനായത് ഒരേ ഒരു സീറ്റില്‍ മാത്രവും.

സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് റിപ്പോര്‍്ട്ടിലാണ് സംസ്ഥാനത്ത് ബിജെപി വളരുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആര്‍എസ്എസ് ബിജെപി മുന്നേറ്റം രാജ്യവ്യാപകമാണെന്നും തടയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ' മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴും വര്‍ഗീയത സംബന്ധിച്ചു സ്വതന്ത്രമായ നിലപാട് ശക്തമാക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഡിഎംകെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ അടവുനയം ഊര്‍ജിതമാക്കണമെന്നും സിപിഎം ചൂണ്ടിക്കാട്ടി.

ബംഗാളിനും ത്രിപുരയ്ക്കും സമാനമായ തോതില്‍ അല്ലെങ്കിലും ബിജെപി കേരളത്തില്‍ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. മതപരമായ ആചാരങ്ങളും ഉത്സവങ്ങളും ഉപയോഗപ്പെടുത്തി മതവികാരം ആകര്‍ഷിച്ച് ആര്‍എസ്എസ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. ഇതിനായി അവര്‍ പ്രധാനമായും സ്ത്രീകളെയാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നേരിടാനും വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനും ശ്രമിക്കേണ്ടതുണ്ടെന്നാണ് സിപിഎം കാണുന്ന പരിഹാര മാര്‍ഗം. ഭൂരിപക്ഷ വര്‍ഗീതയ്ക്ക് ഒപ്പം തന്നെ ചെറുക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗീയതയെന്ന കാഴ്ചപ്പാടും റിപ്പോര്‍ട്ടില്‍ സിപിഎം അവതരിപ്പിക്കുന്നു. സ്ത്രീകളെയുള്‍പ്പെടെ ബാധിക്കുന്ന തരത്തിലുള്ള ഇസ്ലാമിക തീവ്രാദത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന നിലപാടും സിപിഎം മുന്നോട്ടുവയ്ക്കുന്നു.