കൊച്ചിയിലും കോഴിക്കോട് നിന്നും നേരിട്ടു പറന്നിറങ്ങാം,​ ഇടുക്കിയിൽ വിമാനമെത്തുന്നു,​ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ 11ന്

Friday 08 November 2024 8:26 PM IST

കൊച്ചി : ഇടുക്കിയിലെ ടൂറിസം രംഗത്തിന് പുത്തൻ ഉണർവേകുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ചരിത്രത്തിലാദ്യമായി ഇടുക്കിയിൽ ജലവിമാനമിറങ്ങും, മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ നവംബർ 11നാണ് ജലവിമാനമിറങ്ങുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് സ്വീകരണം നൽകും. എം.എൽ.എമാരായ എ. രാജ, എം,എം, മണി എന്നിവർ പങ്കെടുക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ ഫ്ളാഗ് ഓഫ് ചെയ്യുക. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.

കെ.എസ്.ഇ.ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ തലത്തിൽ ആലോചനയുണ്ട്.