ബാങ്കുകൾക്ക് വെല്ലുവിളിയായി ചെറുവായ്പകൾ

Saturday 09 November 2024 10:16 PM IST

കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കുകൾ മൈക്രോഫിനാൻസ് മേഖലയിൽ നൽകിയ ചെറുവായ്‌പകളുടെ തിരിച്ചടവ് ഗണ്യമായി മുടങ്ങുന്നതിനാൽ നിക്ഷേപകർക്ക് ആശങ്കയേറുന്നു. ചെറുവായ്‌പാ വിതരണത്തിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ബാങ്കുകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മതിയായ ഈടുകളില്ലാതെ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് നൽകിയ വായ്പകളിലാണ് കിട്ടാക്കടങ്ങൾ കൂടുന്നത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആർ.ബി.എൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ ചെറുവായ്പകളിലെ തിരിച്ചടവ് മുടങ്ങിയതോടെ ലാഭത്തിൽ കനത്ത ഇടിവ് നേരിട്ടിരുന്നു. മുൻകാലങ്ങളിൽ നൽകിയ തുക പൂർണമായും തിരിച്ചടക്കാത്ത മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് പുതിയ വായ്പ നൽകരുതെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. നടപ്പു സാമ്പത്തിക വർഷം ബാങ്കുകളുടെ പ്രവർത്തന ലാഭം കുറയാൻ മൈക്രോ വായ്പകളിലെ കിട്ടാക്കടങ്ങൾ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഈടില്ലാതെ നൽകുന്നതിനാൽ സാധാരണയിലും ഉയർന്ന പലിശയാണ് മൈക്രോഫിനാൻസ് വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്നത്.