രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ പിണറായി മറുപടി പറയണമെന്ന് കുഴൽനാടൻ; ചുട്ട മറുപടിയുമായി ഗോവിന്ദനും

Monday 11 November 2024 11:00 AM IST

തൃശൂർ: പട്ടികജാതി പ്രതിനിധിയായിരുന്ന മുൻ മന്ത്രി കെ രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മൂവാറ്റുപ്പുഴ എംഎൽഎ മാത്യു കുഴൽനാടൻ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുഴൽനാടൻ ആരോപണമുന്നയിച്ചത്.

'ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇത് ചർച്ചയായിട്ടുണ്ട്. കെ രാധാകൃഷ്ണനെ എംപി ആക്കിയതിലൂടെ മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായി. ഇതിലൂടെ ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചു'-മാത്യു കുഴൽനാടൻ പറഞ്ഞു.

അതേസമയം, മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. കുഴൽനാടൻ നിലയും വിലയുമില്ലാത്തവനാണെന്നും പറയുന്നത് ജാതി രാഷ്ട്രീയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവന തരം താഴ്ന്നതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്. ഇത്തരം തരംതാഴ്ന്ന പ്രസ്താവനയിലൂടെ കുഴൽനാടൻ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകും'-എം വി ഗോവിന്ദൻ വ്യക്തമാക്കി.