ആർജെഡി വിട്ട് മുസ്ളീം ലീഗിലെത്തിയ വനിത കൗൺസിലർക്ക് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് പരാതി

Tuesday 12 November 2024 9:21 AM IST

കോഴിക്കോട്: പാ‌ർട്ടിവിട്ട വനിത കൗൺസിലർക്ക് നേരെ അതിക്രൂര ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡി വിട്ട് മുസ്ളീം ലീഗിൽ ചേർന്നതിന്റെ പേരിലായിരുന്നു ക്രൂരമർദ്ദനം.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ഷനൂബിയയെ ഇടതുപക്ഷ കൗൺസിലർമാർ ചേർന്ന് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ഇത് യുഡിഎഫ് അംഗങ്ങൾ തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. ക്രൂരമായ പകവീട്ടലാണ് ഉണ്ടായത്. സിപിഎം അംഗങ്ങളാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെ എൽഡിഎഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. തുടർന്ന് കയ്യാങ്കളിയുണ്ടായി. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് തന്നെ ആക്രമിച്ചതെന്നും അപമാനിച്ചതെന്നും ഷനൂബിയ പറയുന്നു.