അഞ്ചരവർഷം: വന്യജീവികൾ കവർന്നത് 692 മനുഷ്യജീവൻ

Saturday 16 November 2024 12:03 AM IST

കോട്ടയം : കഴിഞ്ഞ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 692 മനുഷ്യ ജീവനുകൾ. 4801 പേർക്ക് പരിക്കേറ്റു. 2019 മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്.

പ്രതിവർഷം 98 കോടിയുടെ കൃഷിയാണ് വന്യജീവികൾ നശിപ്പിക്കുന്നത്. 2017 ജനുവരി ഒന്നു മുതൽ കഴിഞ്ഞ സെപ്തബർ 30 വരെ മരിച്ചവർക്ക് 17.75 കോടിയും, പരിക്കേറ്റവർക്ക് 44.12 കോടിയും നഷ്ടപരിഹാരം നൽകിയതായും വിവരാവകാശ രേഖയിൽ പറയുന്നു.

ആനകൾ 115 പേരുടെയും കാട്ടുപോത്ത് 10 പേരുടെയും ജീവനെടുത്തു. പാമ്പു കടിയറ്റു മരച്ചവരാണ് ഏറെയും. ഒക്‌ടോബർ വരെ 2,518 കാട്ടാന ആക്രമണങ്ങളിൽ 31 പേർക്ക് പരിക്കേറ്റു. ഇക്കാലയളവിൽ 141 പുള്ളിപ്പുലി, 49 കടുവ ആക്രമണവും റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനിടെ പുലിയുടെ ആക്രമണത്തിൽ ആരും മരിച്ചിട്ടില്ല. എന്നാൽ 78 കന്നുകാലികളെ നഷ്ടമായി. നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളിൽ ഏറെയും പാമ്പ്, ആന, കടന്നൽ, കാട്ടുപോത്ത്, പന്നി, പുലി, കടുവ എന്നിവയുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ്.

വന്യജീവി ശല്യം

കൂടുതൽ

വയനാട്, ഇടുക്കി, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം

മരണക്കണക്ക്

 2019 : 122

2020 : 111

 2021 : 132

2022: 137

 2023 : 116

2024 സെപ്തംബർ വരെ : 74