പെർത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര, ആറ് വിക്കറ്റുകൾ വീഴ്‌ത്തി ഓസ്‌ട്രേലിയ, നിരാശപ്പെടുത്തി കൊഹ്‌ലി

Friday 22 November 2024 11:24 AM IST

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ആതിഥേയർക്ക് മേൽക്കൈ. ആദ്യ ദിനം രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ തന്നെ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റുകൾ നഷ്‌ടമായി. ഓപ്പണർമാരും മദ്ധ്യനിരയും ഓസീസ് പേസ് ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകാതെ കുഴങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ബുമ്രയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നതാണ് കണ്ടത്. ഓപ്പണർ യശസ്വി ജെയ്‌സ്വാൾ ടീം സ്‌കോർ ബോർ‌ഡ് അഞ്ചിൽ നിൽക്കെ റണ്ണൊന്നും നേടാതെ പുറത്തായി. മൂന്നാമനായിറങ്ങിയ യുവതാരം ദേവ്‌ദത്ത് പടിക്കൽ 23 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും നേടാതെ ഔട്ടായി. കൊഹ്‌ലിയും (5) നിരാശപ്പെടുത്തി. ഹെയ്‌സൽവുഡിന്റെ പന്തിൽ എഡ്‌ജ് ചെയ്‌ത കൊഹ്‌ലിയെ സ്ളിപ്പിൽ ഉസ്‌മാൻ ക്വാജ പിടിച്ച് പുറത്താക്കുകയായിരുന്നു. ധ്രുവ് ജുറേൽ (11), വാഷിം‌ഗ്ടൺ സുന്ദർ (4) എന്നിവരും വേഗം പുറത്തായി. 34 ഓവറിൽ 82 റൺസ് ആണ് ഇന്ത്യ ഇതുവരെ നേടിയത്.

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ അഞ്ച് ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്. ന്യൂസിലാന്റിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പര 3-0ന് കൈവിട്ടതോടെയാണ് ഇന്ത്യയ്‌ക്ക് ഈ ടെസ്‌റ്റ് പരമ്പര നിർണായകമായത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഇന്നത്തെ തുടക്കം. ഓസീസീനായി സ്റ്റാർക്കും ഹേസൽവുഡും മിച്ചൽ മാർഷും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി.