നടന്മാർക്കെതിരായ പീഡനക്കേസ് തുടരും; നഷ്ടപരിഹാരം കോടതിക്ക് വിധിക്കാം

Saturday 23 November 2024 1:27 AM IST

കൊച്ചി: നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുകയാണെന്ന് ആലുവ സ്വദേശിനിയായ നടി അറിയിച്ചാലും പൊലീസ് കേസുകൾ തുടരും. പൊലീസിനെ നടി പഴിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ജാഗ്രത പാലിക്കേണ്ടിവരും. നടിയുടെ നിലപാടിലെ വൈരുദ്ധ്യമറിയിച്ച് ബന്ധപ്പെട്ട കോടതികളിൽ റഫർ റിപ്പോർട്ട് സമർപ്പിക്കുകയാണ് പൊലീസിന് മുന്നിലുള്ള ഉചിതമായ മാർഗമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

പരാതികൾ പിൻവലിച്ചതിന് തക്കതായ കാരണം നടി കോടതിയെ ബോദ്ധ്യപ്പെടുത്തേണ്ടിവരും. സദുദ്ദേശ്യത്തോടെയല്ലെന്നു കണ്ടാൽ പരാതിക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച സംഭവങ്ങളുണ്ട്.പ്രതികളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും വിധിക്കാം.

കേസ് റദ്ദാക്കാൻ ചില നടന്മാർ സമർപ്പിച്ച ഹർജികളും കോടതിയിലുണ്ട്. അങ്ങനെ റദ്ദാക്കിയാൽ പൊലീസിന് നടപടികൾ അവസാനിപ്പിക്കാം. കുറ്റവിമുക്തരാകുന്ന പക്ഷം സമൂഹത്തിലുള്ള ആദരം കളങ്കപ്പെടുത്തിയതിന് പരാതിക്കാരിയിൽനിന്നും പൊലീസിൽനിന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് വേണമെങ്കിൽ നടന്മാർക്ക് വീണ്ടും കോടതിയെ സമീപിക്കാം. പൊള്ളയായ ആരോപണങ്ങളുമായി എത്തുന്നവരോട് കോടതിച്ചെലവ് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ട കേസുകളുണ്ട്. സർക്കാരിന് ചെലവായ തുക ഖജനാവിലേക്ക് നേരിട്ട് ഒടുക്കാൻ നിർദ്ദേശിക്കുന്ന ഉത്തരവിന് സാദ്ധ്യതയില്ല.

`പരാതി തോന്നുമ്പോൾ പിൻവലിക്കാനുള്ള നീക്കം അത്ര എളുപ്പമല്ല. അന്തിമ തീരുമാനം കോടതികളുടെ വിവേചനാധികാരംഅനുസരിച്ചാകും.'

-സി.പി. ഉദയഭാനു

ഹൈക്കോടതിയിലെ

മുതിർന്ന അഭിഭാഷകൻ