നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയത്? ബന്ധുക്കളെത്തും മുമ്പ് ഇൻക്വസ്റ്റ് നടത്തിയെന്ന് കുടുംബം
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുന്നയിച്ച് കുടുംബം. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇൻക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീനിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്.
ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇൻക്വസ്റ്റ് നടത്തുന്നതിലടക്കം പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ബന്ധുക്കളെത്തുന്നതിന് മുമ്പ് തന്നെ ഇൻക്വസ്റ്റ് നടത്തി. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. തെളിവുകൾ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി. ഭരണതലത്തിലടക്കം അവർക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. അതിനാൽ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പൊതുതാത്പര്യ ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചേർത്തല സ്വദേശി മുരളീധരനാണ് ഹർജി നൽകിയത്. സി ബി ഐ അന്വേഷണം വേണമെന്നാണ് മുരളീധരനും ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 15 നാണ് നവീനിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.