10 ദിവസം, 420 പരിശോധന, 49 കേസ് ; 3.91 ലക്ഷം രൂപ പിഴ

Tuesday 03 December 2024 12:21 AM IST

ശബരിമല : ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്തു. 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില തടയാനുമായി ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ.അരുൺ എസ്.നായരുടെ നേതൃത്വത്തിൽ മൂന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് പിഴ ചുമത്തി.

ഡ്യൂട്ടി മജിസ്‌ട്രേറ്റായ ഡെപ്യൂട്ടി കളക്ടർ എ.വിജയൻ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.കെ.ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

സന്നിധാനത്ത്

നടത്തിയ പരിശോധന : 187

രജിസ്റ്റർ ചെയ്ത കേസുകൾ : 14

ചുമത്തിയ പിഴ : 1,35,000 രൂപ

പമ്പയിൽ

നടത്തിയ പരിശോധന : 88

രജിസ്റ്റർ ചെയ്ത കേസുകൾ : 18

ചുമത്തിയ പിഴ : 106,000 രൂപ

നിലയ്ക്കലിൽ

നടത്തിയ പരിശോധന : 145

രജിസ്റ്റർ ചെയ്ത കേസുകൾ : 17

ചുമത്തിയ പിഴ : 1,50,000 രൂപ

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീർത്ഥാടർക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും തുടരും.

ഡോ.അരുൺ എസ്.നായർ

(ശബരിമല എ.ഡി.എം)