പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; 2025ഓടെ ജോലി നഷ്‌ടപ്പെട്ടേക്കാം, പല കമ്പനികൾക്കും പിഴ അടയ്‌ക്കേണ്ടിവരുന്നത് ദശലക്ഷങ്ങൾ

Wednesday 04 December 2024 12:00 PM IST

അബുദാബി: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ. ഇതോടൊപ്പം 2025ൽ പ്രാബല്യത്തിൽ വരുന്ന പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പ്രവാസികൾ അറിഞ്ഞിരിക്കണം. യുഎഇയിൽ താമസിക്കുന്ന 17 വയസ് തികഞ്ഞവർക്ക് ലൈസൻസ് എടുക്കുന്നത് ഉൾപ്പെടെ പല കാര്യങ്ങളിലും മാറ്റങ്ങൾ വരാൻ പോവുകയാണ്. ഇത് പ്രവാസികളുടെ ഉൾപ്പെടെ യുഎഇയിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ വളരെയധികം സ്വാധീനങ്ങൾ ചെലുത്തും. അടുത്ത് വർഷം വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ട്രാഫിക് നിയമം

ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച പുതിയ നിയമം 2025 മാർച്ചിൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 17 വയസായി കുറയ്‌ക്കും. കൂടാതെ വലിയ ശബ്‌ദമുള്ള വാഹനങ്ങൾ രാജ്യത്ത് നിരോധിക്കും. അപകടങ്ങൾ തടയേണ്ട ആത്യാവശ്യ സാഹചര്യത്തിൽ അല്ലാതെ വാഹനങ്ങളുടെ ഹോൺ ഉപയോഗിക്കാൻ പാടില്ല.

80 കിലോമീറ്ററിൽ കൂടുതൽ വാഹനങ്ങൾക്ക് വേഗപരിധി അനുവദിച്ചിട്ടുള്ള റോഡുകളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ല. ഇത് ക്രമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. മാരകമായ അപകടങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയുടെ കാഠിന്യം വർദ്ധിപ്പിക്കും. പ്രത്യേകിച്ച് മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുക, ഇടിച്ചിട്ട് നിർത്താതെ പോവുക, വെള്ളപ്പൊക്ക സമയത്ത് താഴ്‌വരയിലൂടെ വാഹനമോടിക്കുക തുടങ്ങിയവ.

2. സ്വദേശിവൽക്കരണം

2025 മുതൽ സ്വദേശിവൽക്കരണ നിയമത്തിലും മാറ്റങ്ങൾ വരും. 20 മുതൽ 49 വരെ തൊഴിലാളികളുള്ള സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞത് രണ്ട് എമിറാത്തി പൗരന്മാരെയെങ്കിലും നിയമിക്കണം. മുമ്പ് 50 അല്ലെങ്കിൽ അതിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് മാത്രമേ ആ നിയമം ബാധകമായിരുന്നുള്ളു. 2024ലെ സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കാത്ത കമ്പനികൾ 96,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. എന്നാൽ, 2025 ആകുമ്പോൾ ഇതേ നിയമലംഘനത്തിന് 108,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. 2026ലാകും ഈ പിഴ ഈടാക്കുന്നത്.