കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഗൗരീശങ്കർ പ്രതി, കെഎസ്‌ആർടിസി ഡ്രൈവറെ ഒഴിവാക്കി റിപ്പോർട്ട്

Thursday 05 December 2024 9:53 AM IST

ആലപ്പുഴ: അഞ്ച് മെ‌ഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥി ഗൗരീശങ്കർ പ്രതി. ആലപ്പുഴ സൗത്ത് പൊലീസാണ് അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസിൽ ഗൗരീശങ്കറിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്‌ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്റ്റ‌ർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട്.

അപകടത്തിന് തൊട്ടുമുമ്പ് കെഎസ്‌ആർടിസി ബസിനെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്‌ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. അപകടമുണ്ടായത് തൊട്ടുപിന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ആണെന്ന് ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുമ്പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്ത് നിന്ന് കെഎസ്‌ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ട് വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ചുകയറിയതെന്നും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്‌ണദേവ് എന്നിവരുടെ നില കുറച്ച് മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്‌സിനും ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്‌ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. തിങ്കളാഴ്‌ച രാത്രി അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ 11പേരാണ് ഉണ്ടായിരുന്നത്.