'രക്ഷാപ്രവർത്തന' പരാമർശം: തെളിവില്ലെന്ന് പൊലീസ്
കൊച്ചി: നവകേരള യാത്രയ്‌ക്കിടെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ 'രക്ഷാപ്രവർത്തന" പരാമർശം അക്രമത്തിന് പ്രേരണയായെന്നതിന് തെളിവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി സി.ജെ.എം കോടതി രണ്ടാഴ്ചയ്‌ക്കു ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ കോടതി നേരത്തേ എറണാകുളം സെൻട്രൽ പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി,രക്ഷാപ്രവർത്തനം തുടരാമെന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു ഷിയാസിന്റെ വാദം. പരാതിക്കാരനോ പ്രധാനസാക്ഷികളോ സംഭവം നേരിട്ടുകണ്ടവരല്ലെന്ന് സെൻട്രൽ പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.