സി.പി.എം കേന്ദ്ര നേതൃത്വത്തിന് രൂക്ഷ വിമർശനം

Wednesday 11 December 2024 12:14 AM IST

കൊല്ലം: സി.പി.എം ജില്ലാ സമ്മേളന പൊതുചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ഇടതുപക്ഷക്കാരനായ കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റായതിനെക്കുറിച്ച് സി.പി.എം കേന്ദ്ര നേതാക്കൾ വീരവാദം മുഴക്കുകയാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഡൽഹിയിൽ തമ്പടിച്ച് കിടക്കുന്ന സി.പി.എം കേന്ദ്ര നേതാക്കൾ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നു.

സി.പി.എമ്മിന്റെ വോട്ട് ശതമാനം ദേശീയതലത്തിൽ ഓരോ തിര‌ഞ്ഞെടുപ്പ് കഴിയുമ്പോഴും കുത്തനെ ഇടിയുകയാണ്. നേതാക്കൾക്ക് ജനങ്ങളുടെ മനസറിയാൻ കഴിയുന്നില്ലെന്നതിന്റെ തെളിവാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ .മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്.. ജനങ്ങളോട് വോട്ട് ചോദിക്കുന്നതിനേക്കാൾ അദ്ധ്വാനം സ്ഥാനാർത്ഥിയെ മേയ്ക്കാൻ വേണ്ടി വന്നു. പ്രകാശ് ജാവ്ദേകറുമായി ഇ.പി.ജയരാജൻ രഹസ്യ ചർച്ച നടത്തുമ്പോൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ പോയ മംഗലാപുരം ഏരിയാ സെക്രട്ടറിയെ എങ്ങനെ കുറ്റപ്പെടുത്തും.?. തകരാറിന്റെ പേരിൽ മൈക്ക് ഓപ്പറേറ്ററെ നൂറുകണക്കിന് പേരുടെ മുന്നിൽ വച്ച് ശകാരിച്ച പാർട്ടിയാണ് പ്രവർത്തകർക്ക് സാരോപദേശങ്ങൾ നൽകുന്നത്. ആദ്യം തിരുത്തേണ്ടതും നന്നാകേണ്ടതും നേതാക്കളാണ്.

ബലഹീനതകൾ തിരുത്തണം

കൊല്ലത്ത് ചില തിരഞ്ഞെടുപ്പുകളിൽ ജയിക്കുമ്പോൾ ജയിക്കാവുന്ന ചില തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്നുവെന്നും ഇത്തരം ബലഹീനതകൾ തിരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എ.ബേബി പറഞ്ഞു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാല് പേരിൽ ഒരാളുടെ പേരിൽ നടപടിയെടുത്തിട്ടുണ്ട്. വ്യതിചലനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമല്ലന്നും അദ്ദേഹം പറഞ്ഞു.