വിടചൊല്ലി നാട്; കൂട്ടുകാരികൾക്ക് ഒരുമിച്ച് അന്ത്യനിദ്ര

Friday 13 December 2024 11:17 AM IST

പാലക്കാട്: പനയമ്പാടം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്‌ജിദിലാണ് ഖബറടക്കിയത്.ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വിദ്യാർത്ഥിനികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും, സഹപാഠികളും, അദ്ധ്യാപകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാനായി എത്തിയത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടായിരുന്നില്ല.

സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികൾ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌‌ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസ‌ർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്,​ ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.