കാഫിർ സ്ക്രീൻ ഷോട്ട്: എന്തുകൊണ്ട് നടപടിയില്ലെന്ന് കോടതി

Saturday 14 December 2024 1:37 AM IST

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കോടതി. വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധയുണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ എന്തുകൊണ്ട് പ്രതി ചേർത്തില്ലെന്നും കോടതി ചോദിച്ചു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, കേസെടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ ഉന്നയിച്ചപ്പോഴാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടൽ. വ്യക്തമായ ഉത്തരം നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

കാഫിർ സ്‌ക്രീൻ ഷോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂരിലെ മുഹമ്മദ് കാസിമാണ് ഹർജി ഫയൽ ചെയ്തത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.