അപകടങ്ങൾ സൃഷ്‌ടിക്കുന്നതാണ്; റോഡപകടങ്ങളിൽ മരിക്കുന്ന പ്രിയപ്പെട്ടവരെ കണക്കിലൊതുക്കാനാകില്ലെന്ന് ഹൈക്കോടതി

Saturday 14 December 2024 12:43 PM IST

കൊച്ചി: ഓരോ റോഡപകടങ്ങളിലും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രിയപ്പെട്ടവരാണ് അതിനാൽ അവയെ വെറും കണക്കിലൊതുക്കാനാകില്ലെന്ന് ഹൈക്കോടതി. അപകടങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല. അത് സൃഷ്‌ടിക്കുന്നതാണ്. റോഡിലെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്‌ത് സഹജീവികളുടെ ജീവൻ സംരക്ഷിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

തൃശൂർ നാട്ടികയിൽ റോഡിൽ ഉറങ്ങിക്കിടന്ന അ‌ഞ്ചുപേർ തടിലോറി കയറി മരിച്ച സംഭവത്തിൽ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ഈ നിരീക്ഷണം. കേസിലെ രണ്ടാം പ്രതിയായ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി സിജെ ജോസിന്റെ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്. ഇത്തരമൊരു സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

വലപ്പാട് ഹൗസ് ഓഫീസറോടാണ് ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി നടപടികൾ പൂർത്തിയാക്കി മൂന്നാഴ്‌ചയ്‌ക്കകം ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് കൈമാറണം. അതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണം. ആ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തരമൊരു കേസിൽ കോടതിയുടെ ഉത്തരവ് സമൂഹത്തിനൊരു സന്ദേശമായി മാറേണ്ടതുണ്ട്. പൊലീസ് ബ്ലോക്ക് ചെയ്‌തിരുന്ന റോഡിലേക്ക് ലോറി ഓടിച്ചുകയറ്റിയാണ് അവിടെ ഉറങ്ങിക്കിടന്ന നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയത്. അപകടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ സംവിധാനങ്ങളുടെയും ചുമതലയാണ്. നാട്ടികയില്‍ നടന്ന അപകടം എല്ലാവരുടെയും മനസിനെ ഉലച്ച സംഭവമാണ്. മദ്യപിച്ച് ലക്കുകെട്ട ഹര്‍ജിക്കാരന്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. അപകടമായിരുന്നുവെന്നും അതിനാല്‍ നരഹത്യയുള്‍പ്പടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.