സാമൂഹ്യ ക്ഷേമ പെൻഷൻ  തട്ടിപ്പ്; ആറ് സർക്കാർ ജീവനക്കാർക്ക് സസ്‌പെൻഷൻ

Thursday 19 December 2024 9:14 AM IST

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആറ് സർക്കാർ ജീവനക്കാർക്ക് സസ്‌പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പ് ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടെെം സ്വീപ്പർ മുതൽ വർക്ക് ഓഫീസ് വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും, അനധികൃതമായി കെെപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ച് അടക്കാനും നിർദേശിച്ചു.

ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അദ്ധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇങ്ങനെ ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സർ‌ക്കാർ ഖജനാവിൽ നിന്ന് നഷ്ടമാകുന്നത്. ഒരുവർഷം രണ്ടേമുക്കാൽ കോടി രൂപയും. പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്‌ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാർക്ക് സോഫ്‌ട്‌വെയറിലെയും ആധാർ നമ്പരുകൾ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയായത്.