42 കിലോമീറ്ററില്‍ 37 സ്‌റ്റേഷനുകള്‍; കേരളത്തിന്റെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതി ഉടന്‍

Thursday 02 January 2025 6:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതിക്ക് വൈകാതെ അംഗീകാരം ലഭിച്ചേക്കും. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനും കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ക്ക് മെട്രോ റെയില്‍ പദ്ധതികള്‍ക്കും അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം കേന്ദ്ര നഗരവികസന മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതില്‍ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശദമായി ഡിപിആര്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാല്‍ ഉടനെ തന്നെ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയക്കാനാണ് ഉദ്ദേശിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ വിജയവും തലസ്ഥാന നഗരത്തിലുണ്ടാകുന്ന വന്‍ മാറ്റങ്ങളും കണക്കിലെടുത്ത് ഭാവി കൂടി മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് മെട്രോ റെയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നത്. ഓരോ ദിവസവും ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചുവരുന്ന തിരുവനന്തപുരത്ത് മെട്രോ പദ്ധതി രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മേയില്‍ കൊച്ചി മെട്രോ റെയില്‍ തയ്യാറാക്കിയ ഡിപിആറില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും പുതുക്കിയ ഡിപിആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിനാകും തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. നിലവിലെ യാത്രാ സംവിധാനങ്ങള്‍ക്കൊപ്പം നൂതന സംവിധാനങ്ങളും തിരുവനന്തപുരം മെട്രോയില്‍ ഉണ്ടാകും. യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക മേഖലയിലെ വളര്‍ച്ചയാണ് മെട്രോയിലൂടെ ലഭ്യമാകാവുന്ന മറ്റൊരു നേട്ടം. ഇതിലൂടെ തിരുവനന്തപുരത്തെ സുസ്ഥിര നഗരവികസനത്തിലെ മാതൃകയാക്കി ഉയര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

42 കിലോമീറ്റര്‍ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയെന്നും 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര ഗതാഗത പദ്ധതി, ഓള്‍ട്ടര്‍ണേറ്റ് അനാലിസിസ് റിപ്പോര്‍ട്ട് എന്നിവ സര്‍ക്കാരിന് മുന്നില്‍ എത്തിക്കഴിഞ്ഞു. അന്തിമ അലൈന്‍മെന്റ് ഉള്‍പ്പെടെ എഎആര്‍ അംഗീകരിക്കപ്പെടുന്നതോടെ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും. കേന്ദ്രത്തില്‍നിന്നു ഫണ്ട് ലഭിക്കാന്‍ ഇത് അനിവാര്യമാണ്.

കൊച്ചി മെട്രോ റെയിലിനാണ് പദ്ധതിയുടെ ചുമതല. സര്‍ക്കാര്‍ നിര്‍ദേശിച്ച റൂട്ടിലേക്ക് അന്തിമ അലൈന്‍മെന്റ് റിപ്പോര്‍ട്ട് കെഎംആര്‍എല്‍ സമര്‍പ്പിച്ചിരുന്നു. ഒന്നാം ഘട്ടം ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാണ്. ടെക്‌നോപാര്‍ക്കില്‍ നിന്ന് ആരംഭിച്ച് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി ജംഗ്ഷന്‍, നിയമസഭയ്ക്കു മുന്നിലൂടെ പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ - തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ - പുത്തരിക്കണ്ടം മൈതാനം എന്നതാണ് നിര്‍ദേശിച്ച റൂട്ട്.

കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളജ്, വൈദ്യുതി ഭവന്‍, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്‌സിറ്റി കോളജ്, വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സര്‍വീസ് ഉപയോഗിക്കുമെന്നാണ് സാദ്ധ്യതാ പഠനത്തിലെ കണ്ടെത്തല്‍.