'സാറെ  ഞങ്ങടെ  സ്കൂൾ ഞങ്ങൾക്ക് വേണം?'; ആവശ്യവുമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ, മറുപടി നൽകി മുഖ്യമന്ത്രി

Saturday 04 January 2025 5:11 PM IST

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരം ആഘോഷമാകുകയാണ്. ഉദ്ഘാടന ശേഷം വേദിയിൽ അരങ്ങേറിയ ആദ്യപരിപാടി വയനാട് വെള്ളാർമല സ്‌കൂളിലെ ഏഴുകുട്ടികളുടെ സംഘനൃത്തമായിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനയിൽ നിന്ന് ഇനിയും മുക്തി നേടാത്ത കുട്ടികളുടെ നൃത്തത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഒരു കാര്യം മാത്രമേ കുട്ടികൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ.

'സാറെ ഞങ്ങടെ സ്കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ ഞങ്ങൾക്ക് വേണം' എന്നതായിരുന്നു കുട്ടികളുടെ ആവശ്യം. ഒരു ചെറിയ ചിരിയോടെയാണ് മുഖ്യമന്ത്രി കുട്ടികൾക്ക് അതിനുള്ള മറുപടി നൽകിയത്. 'നിങ്ങളുടെ സ്കൂൾ നല്ല സ്കൂളല്ലേ, നിങ്ങളുടെ അവിടെത്തന്നെ ഉണ്ടാകും' എന്നാണ് മറുപടി നൽകിയത്. തങ്ങളുടെ സമാധാന ജീവിതവും അതിലേക്ക് എത്തിയ മഹാദുരന്തവും തുടർന്നുള്ള അതിജീവനവുമാണ് കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. 'ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ്, ചിറകിൻ കരുത്തിൽ വാനിലുയരും' എന്നുള്ളവരികൾ കാണികൾക്കും നൊമ്പരമായി.

നൃത്ത, താള, മേളാഘോഷങ്ങളാൽ പ്രതിഭകൾ മാറ്റുരയ്ക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരശീലയുയർന്നു. അഞ്ചു നാൾ 25 വേദികളിലായി 249 ഇനങ്ങളിൽ 15000 കൗമാരപ്രതിഭകൾ സമാനതകളില്ലാതെ വിസ്മയം തീർക്കും. കലോത്സവ സ്വാഗതഗാനത്തിൽ രചയിതാവ് ശ്രീനിവാസൻ തൂണേരി കുറിച്ചതുപോലെ അക്ഷരാർത്ഥത്തിൽ പ്രതിഭയുടെ മാമാങ്കം തന്നെയാണ് അനന്തപുരിയിൽ നടക്കുന്നത്.