വിനയം എല്ലാവർക്കും ബാധകം: ഞാൻ ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് കോടിയേരി

Friday 23 August 2019 5:05 PM IST

തിരുവനന്തപുരം: വിനയം എല്ലാവർക്കും ബാധകമാണെന്നും എന്നാൽ താൻ പറഞ്ഞത് വച്ച് ആരെയും മനസിൽ കാണേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്തോഷത്തോടെയാണ് ജനങ്ങളോട് പെരുമാറേണ്ടതെന്നും കോടിയേരി പറഞ്ഞു. പാർട്ടിയെ ഒരു അധികാര കേന്ദ്രമായി കാണരുതെന്നും അക്രമങ്ങളിൽ പ്രവർത്തകർ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരുത്തണം. നിർബന്ധബുദ്ധി ഒഴിവാക്കണം. പരിസ്ഥിതി സംരക്ഷണം പാർട്ടിയുടെ മുഖ്യവിഷയമാണ്. നിർമാണത്തിന് കരിങ്കല്ലും മണലും ഒഴിവാക്കണം. ഇനിയുള്ള സമയം സർക്കാർ ഭരണത്തിന്റെ വേഗത കൂട്ടണം. മന്ത്രിമാർ ഭരണകാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തണം. കോടിയേരി പറഞ്ഞു.

താൽക്കാലിക ലാഭത്തിന് വേണ്ടി സംഘപരിവാർ സംഘടനകളെ വളർത്തുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞു. കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് കേരളത്തിൽ നടത്തുന്നത്. ഈ വെല്ലുവിളി നേരിടുന്ന തലത്തിൽ പാർട്ടി പ്രവർത്തനങ്ങളെ കാലോചിതമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.