ബിസിനസ്, നിക്ഷേപക ഹബ്ബാകാൻ തലസ്ഥാനം; ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെന്റർ വരുന്നു, ഒരുങ്ങുന്നത് 15000 തൊഴിലവസരങ്ങൾ

Monday 13 January 2025 7:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ ഐ.ടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും. കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കന്‍ ടെക്നോപാര്‍ക്കിന് കഴിയും. അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐ.ടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകും.

ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും.ഹോട്ടലുകൾ, സർവീസ് അപ്പാർട്ട്‌മെൻ്റുകൾ, ഹോസ്റ്റലുകൾ, റീട്ടെയിൽ, വിനോദം എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സമ്മിശ്ര ഉപയോഗ വികസന ആശയത്തിൻ്റെ ഭാഗമായാണ് വേൾഡ് ട്രേഡ് സെന്റർ നിർദ്ദേശിക്കപ്പെട്ടത് 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് ട്രേഡ് സെന്ററിനായി ബ്രിഗേഡ് ഗ്രൂപ്പ് 2019 ഫെബ്രുവരി 11-ന് ടെക്‌നോപാർക്കുമായും സംസ്ഥാന സർക്കാരുമായും ധാരണാപത്രം ഒപ്പുവച്ചിരുന്നു.