ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

Tuesday 14 January 2025 6:45 PM IST

ശബരിമല: ശരണം വിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശന പുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. മണിക്കൂറുകൾക്ക് മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാൽ നിറഞ്ഞിരുന്നു. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. മകരവിളക്ക് കണ്ട് തൊഴാൻ രണ്ടുലക്ഷത്തോളം ഭക്തർ ശബരിമലയിൽ ഇന്നെത്തി. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ ആചാരപ്രകാരം വൻവരവേല്പ് നൽകി. ആറുമണിയോടെ ദേവസ്വം പ്രതിനിധികളും അയ്യപ്പസേവാ സംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

17വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും.