കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; 22 ദിവസം പ്രായമുള്ള കുഞ്ഞ് ഐസിയുവിൽ

Thursday 16 January 2025 1:20 PM IST

കണ്ണൂർ: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കങ്ങളും ശബ്ദത്തെ തുടർന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ് - റഫാന ദമ്പതികളുടെ കുഞ്ഞാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുള്ള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് വിവാഹാഘോഷം നടന്നത്. ശബ്ദം കേട്ട് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്ന് കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് പൊലീസിൽ പരാതി നൽകി.

'ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയാണ് ഉണ്ടായത്. പെട്ടെന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. അല്പം സമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്. പിറ്റേദിവസം തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വെെകിട്ട് വരൻ ഇറങ്ങുന്ന സമയത്തും സമാനമായ രീതിയിൽ വലിയ പടക്കങ്ങൾ പൊട്ടിച്ച് ആഘോഷമുണ്ടാക്കി. വൻ പൊട്ടിത്തെറിയാണ് ഈ സമയത്ത് ഉണ്ടായത്.

ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി. കാലിന് അടിയിൽ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും. രാത്രിയും സമാന രീതിയിൽ പടക്കം പൊട്ടിച്ചു. ഈ സമയത്താണ് കുഞ്ഞിന് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വക വച്ചില്ല',- കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.