ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കടലോരങ്ങളിലുളളവരും കരുതിയിരിക്കണം

Thursday 16 January 2025 3:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാദ്ധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.