സാങ്കേതിക സർവകലാശാല: വമ്പൻ സാമ്പത്തിക ക്രമക്കേടുകളെന്ന് സി.എ.ജി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിനുള്ള ഇ-ഗവേണൻസ് കരാറിലടക്കം ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തി. താത്കാലിക ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയില്ലാതെ നേരിട്ട് നിയമിച്ചതും അധികശമ്പളമായി 9.25കോടി നൽകിയതും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. മുൻ വി.സിയും പി.വി.സിയും 18ലക്ഷം വീട്ടുവാടക ബത്ത, ശമ്പളപരിഷ്കരണ കുടിശ്ശിക ഇനങ്ങളിൽ നിയമവിരുദ്ധമായി കൈപ്പറ്റിയെന്നും കണ്ടെത്തി. സി.എ.ജി നിയമസഭയിൽ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. സർവകലാശാലയ്ക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്.
പരീക്ഷാ സോഫ്‌റ്റ്‌വെയർ സേവനം നൽകുന്ന സ്വകാര്യ കമ്പനിക്ക് പ്രതിവർഷം 7കോടിയാണ് നൽകുന്നത്. അരക്കോടിയിൽ കൂടുലുള്ള ഐ.ടി കരാറുകൾക്ക് സർക്കാരിന്റെ അനുമതി വേണമെന്ന ചട്ടം പാലിക്കാതെയാണിത്. പരീക്ഷാനടത്തിപ്പ് കരാറെടുത്ത കെൽട്രോൺ ചട്ടവിരുദ്ധമായി ഓസ്പിൻ ടെക്നോളജീസ് എന്ന കമ്പനിക്ക് ഉപകരാർ നൽകി. സ്വകാര്യ കമ്പനിയുടെ ജീവനക്കാരുടെ യോഗ്യതയും കഴിവും സർവകലാശാല പരിശോധിക്കുന്നില്ല. ഇവർ പരീക്ഷാ സോഫ്‌റ്റ്‌വെയർ ജോലികൾ ചെയ്യുന്നത് ഗുരുതര വീഴ്ചയാണ്.
മുൻഎം.പി കൂടിയായ സിൻഡിക്കേറ്റംഗം എ.കെ.ജി സെന്ററിലേക്കും സി.ഐ.ടി.യു ഓഫീസിലേക്കും പോകുന്നതിനായി സർവകലാശാലയുടെ വാഹനങ്ങൾ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നു. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്ന കൺട്രോളിംഗ് ഓഫീസറായി നിയമിച്ചിരിക്കുന്നത് ക്ലാസ് ഫോർ ജീവനക്കാരനെയാണ്. ശമ്പളകുടിശ്ശിക ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ ഇടതുസംഘടനയുടെ പ്രസിഡന്റിനെ വിരമിക്കാൻ അനുവദിച്ചു.18% പലിശയോട് കൂടി തുക ഈടാക്കണമെന്ന ശുപാർശയുമുണ്ട്.
അതേസമയം, പരീക്ഷ നടത്തിപ്പിന് സ്വകാര്യ ഏജൻസിയെ ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റംഗങ്ങൾ പറയുന്നു. ഐ.ടി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സെർവറുകളാണ് പരീക്ഷ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നത്. കെൽട്രോണുമായാണ് സർവകലാശാലയ്ക്ക് കരാർ. ഐ.ടി വിഭാഗത്തിന് കിൻഫ്ര ക്യാമ്പസിൽ ഉപക്യാമ്പസ് വരുന്നുണ്ട്. കോടതിവിധികൾക്ക് അനുസരിച്ചേ സർവകലാശാല ആനുകൂല്യങ്ങൾ നൽകിയിട്ടുള്ളൂ. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി.