ഫണ്ടില്ല, മൃതപ്രായത്തിൽ കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രങ്ങൾ
തൃശൂർ: നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രങ്ങൾ ഫണ്ടില്ലാത്തതിനാൽ മരണാസന്നം. ഗവേഷണങ്ങൾക്കായി 75 കോടി സംസ്ഥാന സർക്കാർ നൽകിയിരുന്നത് ഇപ്പോൾ എട്ട് കോടിയായി. കുറഞ്ഞത് 42 കോടിയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് ആറ് കോടിയാണ്.
ഈ ഫണ്ടും നവംബർ, ഡിസംബർ മാസങ്ങളിലായി നൽകുന്നതിനാൽ പുതിയ പ്രോജക്ടൊന്നും ഏറ്റെടുക്കാനാകുന്നില്ല. കാർഷിക സർവകലാശാലയുടെ കീഴിൽ 29 ഗവേഷണ കേന്ദ്രങ്ങളാണ് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്. ഗവേഷണകേന്ദ്രങ്ങളിൽ 642 അദ്ധ്യാപകരും 1,391 ജീവനക്കാരുമുണ്ട്. ഗവേഷണ കേന്ദ്രങ്ങളിലെ പി.ജി വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പായി ലക്ഷം രൂപ വീതവും എം.എസ്‌സി വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവും നൽകിയിരുന്നത് കുറച്ചുവർഷമായി മുടങ്ങിയിരിക്കുകയാണ്. വിത്തുത്പാദനത്തിലൂടെയും നടൽ വസ്തുക്കളുടെ വിപണനത്തിലൂടെയും വർഷം 29 കോടി കാർഷിക സർവകലാശാലയ്ക്ക് ലഭിക്കുന്നുണ്ട്. അതിൽ 60 ശതമാനം തുക ഉത്പാദനച്ചെലവാകും.
പരിമിതിക്കുള്ളിലും ഗവേഷണ മികവ്
നെല്ല്, തെങ്ങ്, പച്ചക്കറി, കൊക്കോ, കൂൺ എന്നിവയിൽ 16 വ്യത്യസ്ത ഇനങ്ങൾ പുറത്തിറക്കും. കൊക്കോയിൽ ആറ് വ്യത്യസ്ത ഇനങ്ങളാണ് കണ്ടെത്തിയത്. മറ്റുള്ളവയിൽ രണ്ടിൽ കൂടുതൽ ഇനങ്ങളുണ്ട്. കൂടാതെ കർഷകർക്ക് സഹായകമായ 33 സാങ്കേതിക വിദ്യയും കണ്ടെത്തി. സർവകലാശാല സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരിയിൽ നടക്കുന്ന ചടങ്ങിൽ ഇവ പുറത്തിറക്കും. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഗവേഷണഫലം പുറത്തിറക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് പുറത്തിറക്കിയത്.
പ്രതിസന്ധികൾക്കിടയിലും ഗവേഷണം തുടരുകയാണ്. പക്ഷേ ഫണ്ടിന്റെ അപര്യാപ്തത ഗവേഷണത്തെ ബാധിക്കുന്നുണ്ട്. പുതിയ പദ്ധതികൾ ഏറ്റെടുക്കാനാകുന്നില്ല.
ഡോ.മധു സുബ്രഹ്മണ്യൻ കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി.
നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ് ഗവേഷണ സ്ഥാപനങ്ങൾ. രാജ്യത്തിന് തന്നെ പ്രയോജനം കിട്ടുന്ന ഗവേഷണ ഫലങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇത് നിലനിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.
ഡോ.തോമസ് ജോർജ്, ജനറൽ കൗൺസിൽ മെമ്പർ, കാർഷിക സർവകലാശാല വെള്ളായണി.