ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജയന്തി ആഘോഷിച്ചു
കോഴിക്കോട്: 250 പുസ്‌തകങ്ങൾ രചിച്ച് സാഹിത്യചരിത്രത്തിൽ തന്റേതായ ഇടം നേടിയ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചു. കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പി.ആർ. നാഥൻ അദ്ധ്യക്ഷനായി.
ശ്രീധരൻ പിള്ള രചിച്ച 'വൃക്ഷ ആയുർവേദ, ആൾറ്റിറ്റ്യൂൾസ് ഒഫ് ദി ആൾമൈറ്റി' എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരി, ആക്ട് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ ഡോ.കെ.പി. സുധീര, അബ്രഹാം മാത്യു, ഡോ. ശ്രീശെെലം ഉണ്ണിക്കൃഷ്ണൻ, കെ. മോഹൻദാസ്, മിഹിർ വർദ്ധൻ, ഡോ.എൻ.ആർ. മധു, ഡോ. കെ.വി. തോമസ്, ആചാര്യ എ.കെ.ബി. നായർ, അനീഷ് രവീന്ദ്ര, ഹരി എസ്.കർത്ത, ടീയെച്ച് വത്സരാജ്, അഡ്വ. അർജ്ജുൻ ശ്രീധർ, അഡ്വ. അരുൺ കൃഷ്ണധൻ എന്നിവർ പ്രസംഗിച്ചു. എം.പി. ഇമ്പിച്ചഹമ്മദ് സ്വാഗതവും എസ്.എം. രാജേഷ് നന്ദിയും പറഞ്ഞു.
ശ്രീധരൻ പിള്ളയുടെ കൃതികൾ മികച്ച വായനാനുഭവം: മേയർ
കോഴിക്കോട്: മാറ്റത്തിന് ഇടം നൽകുന്ന വായനാനുഭവം സമ്മാനിക്കുന്ന പുസ്തകങ്ങളാണ് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടേതെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കാലിക്കറ്റ് ടവറിൽ ശ്രീധരൻപിള്ളയുടെ 'വൃക്ഷ ആയുർവേദ, ആൾറ്റിറ്റ്യഡ് ഓഫ് ദി ആൾമൈറ്റി' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. വൃക്ഷത്തിന് ചികിത്സ നൽകുന്നതിനെയും കായ്ഫലമില്ലാത്ത മാവിന് പാലഭിഷേകം ചെയ്ത് ഫലമുണ്ടാക്കുന്നതിനെ പറ്റിയുമൊക്കെ അപൂർവമായ അറിവുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹത്തിൻ്റേതെന്നും പറഞ്ഞു. ശ്രീധരൻപിള്ളയുടെ എഴുത്തിലും ജീവിതത്തിലും ആത്മീയതയുണ്ടെന്ന് അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. ജനങ്ങൾക്ക് പ്രിയപ്പെട്ടവനാകുകയെന്നത് എളുപ്പമല്ലെന്നും എന്നാലത് സാധിച്ചയാളാണ് ശ്രീധരൻ പിളളയെന്നും എഴുത്തുകാരൻ പി.ആർ. നാഥൻ പറഞ്ഞു. മനുഷ്യനെ തെറ്റായി ചിത്രീകരിക്കുന്നതൊന്നും ശ്രീധരൻപിള്ളയുടെ കൃതികളിലില്ല. നിലവാരമുള്ള കവിതകളും സാമൂഹ്യ പ്രസക്തിയുള്ള കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. വാമനവൃക്ഷത്തിൽ (ബോൺസായ്) നിന്ന് വടവൃക്ഷമായി അദ്ദേഹം വളർന്നുവെന്നും പറഞ്ഞു.