തോട്ടം മേഖലയെ സംരക്ഷിക്കും : സി.ഐ.ടി.യു
പത്തനംതിട്ട : ജില്ലയിലെ വൻകിട ഇടത്തരം റബർത്തോട്ടങ്ങളിൽ അനധികൃതമായി ഭൂമി തരം മാറ്റി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റബർ മേഖലയിലെ പ്രതിസന്ധിയുടെ മറവിൽ ഭൂമി തരം മാറ്റൽ നടത്തുന്നത് വ്യാപകമാണ്. ഇത് തൊഴിൽ സാദ്ധ്യതകൾ കുറയുകയും ഖനനം വ്യാപകമാകുന്നതിനും പരിസ്ഥിതി ആഘാതത്തിനും ഇടയാക്കുന്നു. പരിസ്ഥിതി നിലനിറുത്തിയുള്ള ഖനനം ആവശ്യമാണ്. എന്നാൽ നിയമവിരുദ്ധമായ ഖനന നടപടികൾക്ക് റവന്യു വകുപ്പ് അനുവാദം നൽകുന്നതിനോട് യോജിക്കാൻ കഴിയുന്നതല്ല. തോട്ടം തൊഴിലാളികളുടെ കൂലിയും തൊഴിലും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുവാൻ സി.ഐ.ടി.യു തീരുമാനമെടുത്തു. ചെമ്മാനി തോട്ടം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.