മെക്‌സെവനെതിരെ വീണ്ടും കാന്തപുരം : സ്ത്രീ പുരുഷൻമാർ ഒന്നിച്ച് വ്യായാമം ചെയ്യരുത്

Sunday 19 January 2025 12:16 AM IST

കോഴിക്കോട്: മെക് സെവൻ ആരോഗ്യസംരക്ഷണ കൂട്ടായ്മക്കെതിരെ രംഗത്തുവന്ന സി.പി.എം അതിൽ നിന്നു പിൻമാറിയെങ്കിലും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ വിമർശനം ഉയർത്തി. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് കാന്തപുരത്തിന്റെ വിമർശനം. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് നടത്തുന്ന യോഗാഭ്യാസങ്ങൾ മത മൂല്യങ്ങൾക്കെതിരാണെന്നായിരുന്നു പ്രസ്താവന.

ആരോഗ്യസംരക്ഷണം ഇസ്ലാം വളരെ പ്രാധാന്യം നൽകുന്നതാണെന്നും ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിനും ശാരീരിക ഉണർവ്വിനും മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമവും വിരോധിക്കപ്പെട്ടതല്ലെന്നും പുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുള്ള അഭ്യാസം വേണ്ടെന്നുമാണ് കാന്തപുരത്തിന്റെ പ്രസ്താവന. അന്യപുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നതും മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദനീയമല്ല. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രതപുലർത്തി പൂർവ്വീക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിശദീകരിക്കാൻ സമസ്ത സെന്റിനറിയുടെ ഭാഗമായി ഫെബ്രുവരി 11 ന് കോഴിക്കോട് വച്ച് മുൽതഖൽ ഉലമായും ഏപ്രിൽ മാസത്തിൽ ജില്ലാ, മേഖല തലങ്ങളിൽ പണ്ഡിത സംഗമങ്ങളും സംഘടിപ്പിക്കുമെന്നും മുശാവറയിൽ കാന്തപുരം പറഞ്ഞു. മെക്‌സെവൻ ആരോഗ്യകൂട്ടായ്മയ്ക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും ദുർബലമായ മതസംഘടനയിലേക്ക് ആളെകയറ്റുകയാണ് ഇതിന് പിന്നിലെന്നുമായിരുന്നു നേരത്തെ കാന്തപുരം നേതാവ് പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞത്. ഇതിനെ കൂട്ടുപിടിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും മെക്‌സെവൻ കൂട്ടായ്മക്കെതിരെ രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ട പോപ്പുലർഫ്രണ്ടുമായിരുന്നു കൂട്ടായ്മക്ക് പിന്നിലെന്നായിരുന്നു മോഹനന്റെ വിലയിരുത്തൽ. ഇത് വിവാദമായതോടെ അദ്ദേഹമത് തിരുത്തുകയും ആരോഗ്യസംരക്ഷണത്തിന് പിന്നിലെ കൂട്ടായ്മകൾക്ക് തെറ്റില്ലെന്നും പറഞ്ഞ് തടിയൂരി. എന്നാൽ മലബാറിൽ വലിയ പ്രചാരണം നേടിയ കൂട്ടായ്മ തങ്ങളുടെ അണികളെ ചോർത്തുമെന്ന് ഭയന്ന് കാന്തപുരം വിഭാഗം വിമർശനവുമായി മുന്നോട്ട് പോവുകയാണ്.